Showing posts with label എനിക്കു പറയാനുള്ളത്. Show all posts
Showing posts with label എനിക്കു പറയാനുള്ളത്. Show all posts

Friday, 5 December 2008

നിങ്ങളെന്നെ പലതുമാക്കി ....... ഒടുവില്‍ കമ്യൂണിസ്റ്റുമാക്കി (part 2)

"എന്തുമാത്രം മാട്രിമണി സൈറ്റുകളുണ്ട് കൊച്ചേ.. വടക്കേലെ  അന്നകുട്ടിടെ, പിന്നെ നമ്മടെ ആഞ്ഞിലിചോട്ടിലെ അവറാച്ചന്റെ മോളുടെ, അങ്ങനെത്ര പിള്ളെരുടെ കല്യാണമാ അങ്ങനെ നടന്നേ.. അതില്‍ കൊടുത്തതില്‍ നിനക്കു കൊള്ളാമെന്നു തോന്നുന്നതേതെന്നു പറഞ്ഞാല്‍ ബാക്കി ഞങ്ങളായിക്കോളാം. ബ്രോക്കര്‍മാര്‍ കൊണ്ട് വരുന്ന ആലോചകളെല്ലം നിനക്കു പിടിക്കാത്ത സ്ഥിതിക്കു അതേയുള്ളൊരു വഴി. പിന്നെ നിന്റെ ആ ഫോട്ടോ ഒന്നു മാറ്റണം. അതു കണ്ടാല്‍ ഭയങ്കര അഹങ്കാരിയാണെന്നു തോന്നും....."

ഇതിനു മറുപടിയായി... 

"എനിക്കറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ...  ഒരു പുതിയ മൊബൈല്‍ ഇന്റെര്‍നെറ്റില്‍ റിവ്യൂ വായിച്ചു, ഈ-ബേയില്‍ ഒരു പക്ഷെ ഞാന്‍ വാങ്ങിയേക്കും. അല്ലേല്‍ ഒരു ലാപ് ടോപ്..  പക്ഷെ എങ്ങനെയാണൊരു ഭര്‍ത്താവിനെ നീളം, വണ്ണം, നിറം, കുടുംബ ചരിത്രം, മാസവരുമാനം, ഫോട്ടോ, തുടങ്ങിയവയിലിരുന്നു തിരഞ്ഞെടുക്കുക ?  എനിക്കിപ്പൊഴും മനസ്സിലയിട്ടില്ല.. 

പിന്നെ കണ്ട വെബ് സൈറ്റിലെല്ലാം അഹങ്കാരിയെന്നു തോന്നിക്കാത്ത ഫോട്ടോയും വെച്ച്, എന്നെ ആരെലും ഒന്നു കല്യാണം കഴിക്കൂന്നെ... പ്ലീസ്... എന്നും പറഞ്ഞോണ്ടിരിക്കാന്‍ എന്നെ കിട്ടില്ല."

ഇത്രയും പറഞ്ഞതിനു ഈ ലോകമെന്നെ  അഹങ്കാരിയാക്കി... 

ഇതെന്താ tender ആണോ?? ആദ്യം inviting expression of interest എന്നു website അല്ലേല്‍ newspaper advertisement.. ജോലി എന്നെ സംരക്ഷിക്കുക.. എനിക്കു ചെലവിനു കൊടുക്കുക..  expression of interest അയക്കുന്നവര്‍ക്ക് detailed terms of reference  നല്കപ്പെടും...വേണമെങ്കില്‍ വന്നൊരു onsite  reconaissance survey ആകാം.. പിന്നെ detailed proposal quoting the professional fees submit ചെയ്യൂ.. .... tender തുറന്നാല്‍ lowest quote submit ചെയ്തവര്‍ക്കു contract നല്കപ്പെടും...  

ഇതിനെല്ലാം നിന്നു തരാന്‍ എന്നെ കിട്ടില്ല. " നിന്നെ വല്ലവന്റെയും കയ്യിലേല്പിച്ചിട്ടു വേണം ഞങ്ങള്‍ക്കൊന്നു സമധാനമായിരിക്കാന്‍ " എന്നു കരുതേണ്ട സാഹചര്യമേയില്ല.. ഞാന്‍ വളര്‍ന്നു അമ്മേ.. ഇപ്പറയുന്ന ആണുങ്ങളെപ്പോലെ.. ഒരു പക്ഷേ അവരില്‍ പലരേയും അപേക്ഷിച്ച് better equipped, better educated, better employed- better in every respect ആയി. എന്നെ സംരക്ഷിക്കാന്‍ എനിക്കറിയാം.. നിങ്ങളെന്നെ  അതിനു പര്യാപ്തയാക്കിയിട്ടുണ്ട്.. അത് outsource ചെയ്യേണ്ട ആവശ്യമില്ല... അതിനു വേണ്ടി ആരുടെ മുന്പിലും നിങ്ങള്‍ തലകുനിക്കേണ്ടതില്ല... കെഞ്ചേണ്ടതില്ല... അതെനിക്കു സഹിക്കില്ല... കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഞാന്‍ തയ്യാറുമല്ല... 




വേരുകള്‍ ...

കുറച്ചു നാള്‍ മുന്‍പ്,  എന്റെ ഫെങ്ഷുയി മുളംകൂട്ടത്തിനൊരു ക്ഷീണം... ഇലകളിലെല്ലാം മഞ്ഞ നിറം.... കൂട്ടത്തിലൊന്നിന്റെ തണ്ട് കൂടെ മഞ്ഞച്ചു....  ബോണ്‍സായ് ചെടിയുടെ ആരോഗ്യ സ്ഥിതിയും മോശം... എന്നാലിതു ചികിത്സിച്ചിട്ടു തന്നെ കാര്യം എന്നു കരുതി ബോണ്‍സായിയെ പുറത്തെടുത്തു, മണ്ണെല്ലാം മാറ്റി വീണ്ടും നട്ടു.. പ്രതിഷേധമായിട്ടോ എന്തോ,  കുറച്ചു നാള്‍ അനങ്ങതെ ഇരുന്നതിനു ശേഷം പുതിയ ഇലകള്‍ വന്നു തുടങ്ങി......  ആദ്യത്തെ ചികിത്സാ ശ്രമം വിജയകരമായതിന്റെ സന്തോഷത്തില്‍ മുളം കൂട്ടത്തിലായി അടുത്ത പരീക്ഷണം... പ്രതീക്ഷക്കു വകയില്ലെന്ന് അവസ്ഥ കണ്ടവരെല്ലാം  എഴുതിത്തള്ളിയ കേസ്... എനിക്കും വലിയ പ്രതീക്ഷയൊന്നും ഉണ്ടയിരുന്നില്ല... വേരില്‍ വീടു വെച്ചു താമസമാക്കിയ പായല്‍ കൂട്ടത്തെ പുറന്തള്ളല്‍ ആദ്യ ലക്ഷ്യം... വേല മനസ്സിലിരിക്കട്ടെ എന്നു പായലും... ഒടുവില്‍ ഞാന്‍ തോറ്റു....അതൊരു ecosystem  ആണെന്ന ദുര്‍ന്യായം പറഞ്ഞ് തടിതപ്പി... മരണത്തിന്റെ വക്കിലെത്തിയതുങ്ങളെ രക്ഷിക്കനായി അടുത്ത ശ്രമം... മാറ്റി പുതിയൊരു ഗ്ലാസ്സിലിട്ട് മൂന്നാം നാള്‍ തണ്ടിന്റെ ഉണങ്ങാത്ത ഭാഗത്ത് പുതിയ വേരുകള്‍... ഉണങ്ങിയ ഭാഗങ്ങളെല്ലാം മുറിച്ചു കളഞ്ഞ് 'പുതിയ മനുഷ്യനായി' പുതുസ്ഥലത്തു എന്റെ മുളംകൂട്ടം...  ബോണ്‍സായ് ചെടി..
  

സത്യത്തില്‍ ഇവരുടെ ജീവിതവും എന്റെതും ഒരുപോലെ...

പാലായില്‍ നിന്നു ചാച്ചനും അമ്മച്ചിയും പിന്നെ ഇലഞ്ഞിയില്‍ നിന്നു ഇച്ചാച്ചനും അമ്മയും മലബാറിനു പോന്നപ്പോള്‍ നഷ്ടപെട്ട വേരുകള്‍... 

പിന്നെ ഒരിക്കലും സ്വന്തം നാടെന്നൊരിടം ഇല്ലെന്നതാണു സത്യം... 

ഇലഞ്ഞിയില്‍ നിന്നു കണ്ണൂരില്‍ വന്നു കയ്യിലിരുന്നതും, പിന്നെ അമ്മച്ചിയുടെ കഴുത്തിലും കയ്യിലും ഇരുന്നതും എല്ലാം ചേര്‍ത്ത് ഭൂമി വാങ്ങി, ഭാവിജീവിതം ഭദ്രമായെന്ന് കരുതിയിരുന്ന ഇച്ചാച്ചന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതു ഭൂപരിഷ്കരണം... അങ്ങനെ മക്കള്‍ മിക്കവരും ഉദ്യോഗസ്ഥരായി... പത്തു മക്കളില്‍ നാലു അധ്യാപികമാര്‍, ഒരാള്‍ ബാങ്കില്‍, ഒരാള്‍ പോലിസില്‍, ഒരാള്‍ പട്ടാളത്തില്‍ അങ്ങനെ അങ്ങനെ ...  

പാലായില്‍ നിന്നും വന്ന് കോഴിക്കോടൊരു മലയോര ഗ്രാമത്തില്‍ ചാച്ചനും താമസമാക്കി... മക്കളെല്ലാം റബ്ബറും കുരുമുളകും വളര്‍ത്തി ജീവിക്കുമെന്ന പദ്ധതി നടപ്പിലാക്കാന്‍ നില്കാഞ്ഞത്  മൂത്ത മകന്‍ മാത്രം. ജോലിക്കു പൊയി, പിന്നെ ഒരു അധ്യാപികയെ കല്യാണവും കഴിച്ച്, രണ്ട് പെണ്മക്കളുമടങ്ങിയ "ചെറിയ കുടുംബം സന്തുഷ്ട കുടുംബ"ത്തിന്റെ നാഥനായി... ജീവിതത്തിന്റെ നല്ലൊരു ഭാഗം ഒരു ശരാശരി മിഡില്‍ ക്ലാസ്സ് മലയാളിയുടെ ഓട്ടപന്തയം... ബാലന്‍സ് ഷീറ്റ് : രണ്ട് എഞ്ജിനീയറിങ് ബിരുദാനന്തര ബിരുദധാരികളും ഉദ്യോഗസ്ഥകളുമായ പെണ്മക്കള്‍, പിന്നെ ഒരു വീട്.. 

ഇപ്പോള്‍ ബാറ്റണ്‍ മക്കളുടെ കയ്യില്‍... അവര്‍ വയറ്റുപിഴപ്പിനായി പറിച്ചു നടപ്പെട്ട നഗരങ്ങളില്‍ ഓട്ടം തുടരുന്നു...

ഈ കഥ തുടര്‍ന്നു കൊണ്ടേയിരിക്കും... 


Thursday, 16 October 2008

അങ്ങനെ ഞാനും.....

അങ്ങനെ ഞാനും ഗുരു കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് ബ്ലോഗുകളുടെ ലോകത്തെക്കു വലതു കാല്‍ വച്ചു കയറുന്നു...
 
എന്റെ പല സര്‍ക്കസ്സുകള്‍ക്കും പ്രചോദനമായ "friend, philosopher, guide & വല്യേട്ട"ന്റെ വെള്ളക്കടലാസ് തന്നെ ഈ അതിക്രമത്തിനും പ്രചോദനം; എന്റെ എഴുത്തിന്റെ ഇതു വരെയുള്ള ഏക രക്തസാക്ഷിയും ഇദ്ദേഹം മാത്രമായിരുന്നു. പത്താം ക്ലാസ്സിനു ശേഷം മലയാളത്തില്‍ ആകെ കുത്തികുറിച്ചിട്ടുള്ളത് പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്‍റു വഴി കത്തെന്ന പേരില്‍ അയച്ചു കൊടുത്ത് ഉപദ്രവിച്ചിരുന്നതു പാവത്തിനെയാണല്ലോ... 

എന്നാല്‍ ഇനി മുതല്‍ വഴി തെറ്റി എന്റെ ഈ ലോകത്ത് വന്നു പെടാന്‍ സാധ്യതയുള്ള എല്ലാവരോടുമായി ഒരു മുന്‍കൂര്‍ ജാമ്യം.. 

ഞാന്‍ ഒരു കാലത്തും ഒരു എഴുത്തുകാരിയായിരുന്നില്ല.. ഇപ്പൊഴും അല്ല, ഇനിയൊട്ട് ഭാവനയും സര്‍ഗ്ഗശേഷിയും വളരുമെന്നു വലിയ പ്രതീക്ഷയും ഇല്ല... അതിനാല്‍ ഇവിടെ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കരുത്.... 

എനിക്കു പറയാനുള്ളത് ഉറക്കെ വിളിച്ചു കൂവാനുള്ള സ്ഥലമാണിത്... അതിനാണല്ലോ അംബേദ്കര്‍ അഭിപ്രായസ്വാതന്ത്യം ജന്മാവകാശമാക്കിത്തന്നത്.. എതിരഭിപ്രായം ഉള്ളവര്‍ക്കു എതിര്‍ക്കാം, അതവരുടെ സ്വാതന്ത്യം ...  അനുകൂലിക്കുന്നവര്‍ക്ക് അതു ഉറക്കെ പറയാം; അതവരുടെ സ്വാതന്ത്യം ... ഞാന്‍ (പൊട്ടത്തരങ്ങള്‍) എഴുതും..  ഇതെന്റെ സ്വാതന്ത്യം .... (ചുമ്മാ..... ;-) ഒരു ജാഡയ്ക്...)

മറന്നുതുടങ്ങിയ മലയാള അക്ഷരങ്ങള്‍ വീണ്ടും തറ, പറ എഴുതി പഠിച്ചുകൊണ്ടിരിക്കുകയാണ്... ബരഹ എന്ന transliteration software-ഉടെ സഹായത്തോടെ... അക്ഷരത്തെറ്റുകള്‍ വരാതെ ശ്രദ്ധിക്കാം... ഇരുന്നാല്‍ സദയം ക്ഷമിക്കുക... 

ബൂലോകത്തിലെ അതികായന്മാര്‍ക്ക്  നന്ദി തെര്യപ്പെടുത്തികൊള്ളുന്നു, മലയാള അക്ഷരങ്ങലുടെ ലോകത്തേക്കു തിരിച്ചു കൊണ്ടു വന്നതിന്. 

നിങ്ങളെന്നെ പലതുമാക്കി ....... ഒടുവില്‍ കമ്യൂണിസ്റ്റുമാക്കി (part 1)

"സ്ത്രീധനം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടു കല്യാണം നടക്കാത്ത  പെണ്‍കൊച്ചുങ്ങള്‍ക്കു സ്ത്രീധനത്തിനുള്ള വക ഉണ്ടാക്കി കൊടുക്കണേ" എന്നു മുട്ടിപ്പായി പ്രാര്‍ഥിച്ച കരിസ്മാറ്റിക് ചേട്ടനേ ചീത്ത  (അതും അങ്ങേരോ പള്ളിക്കാരോ കേള്‍ക്കാതെ) വിളിച്ചതിനും, ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്ന, ഇല്ലേല്‍ ഇല്ലാതതു പോലെയോ കണ്ടില്ലെന്നോ നടിക്കുന്ന, എന്നാല്‍ മത ന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍-അതായത് സഭ കണ്ടെത്തിയ പുതിയ "രൂപ- താ" സ്ട്രീം ആയ സ്വശ്രയ പ്രൊഫെഷണല്‍ കോളേജുകളില്‍ പലവക പേരുകളില്‍ കാശു പിരിക്കാനുള്ള അവകശം സംരക്ഷിക്കാന്‍- കയ്യും തലയും മുറുക്കി രംഗത്തിറങ്ങുന്ന പള്ളിയേയും പട്ടക്കാരെയും കുറ്റപെടുത്തി സംസാരിച്ചതിനും , കര്‍ത്താവീശോമിശിഹാ ജീവിച്ചിരിപ്പുണ്ടരുന്നേല്‍ പണ്ടു ജറുസലെം ദേവാലയത്തില്‍ ചെയ്തതു പോലെ ചട്ടാവാറു കൊണ്ടടിച്ചു പുറത്താക്കുന്നതു ഇതുങ്ങളെയൊക്കെയായിരിക്കും എന്നു പറഞ്ഞതിനും എല്ലാവരും ചേര്‍ന്നെന്നെ "ദൈവവിരോധി" യെന്നു മുദ്ര കുത്തി.... 

എന്നാണെ, കര്‍ത്താവിനാണെ, എനിക്കു ദൈവത്തിനോടു വിരോധമൊന്നും ഇല്ല....  എന്നാല്‍ ഇത്തരം തോന്യവാസങ്ങള്‍ക്കു കൂട്ടു നില്കുന്ന, വളം വെച്ചു കൊടുക്കുന്ന കത്തോലിക്കാ സഭയില്‍ വിശ്വസിക്കുന്നു എന്നു പറയാന്‍ അല്പം മനസ്സാക്ഷികുത്തും മാനക്കേടും ഉണ്ടെന്നതു സത്യം. 

"പയ്യന്‍ ബാംഗ്ലൂരില്‍ സോഫറ്റുവെയര്‍ എന്‍ജിനീയറാ... നീ തിരുവനന്തപുരത്തെ ജോലിയില്‍ തുടരുന്നതില്‍ അവന്റെ  വീട്ടുകാര്‍ക്കു വിരോധമൊന്നും ഇല്ല... നിങ്ങളു രണ്ടു പേര്‍ക്കും ആഴ്ചെലൊരിക്കല്‍ അങ്ങോട്ടും ഇങ്ങൊട്ടും പൊയിട്ടു വരാമല്ലോ, അല്ലേല്‍ ഇവിടെ കോഴിക്കോട്ടല്ലെ രണ്ടു വീടും, ഇവിടെ വന്ന് കാണാമല്ലോ" എന്നും പറഞ്ഞൊരു കല്യണാലൊചനയുമായി , ഒന്നു തലയാട്ടി കൊടുത്താല്‍ നിന്നെ നാളെത്തന്നെ മൂന്നും വിളിച്ചു ചൊല്ലി കെട്ടിച്ചു വിട്ടെക്കാം എന്ന ഭാവത്തില്‍ വന്ന  വന്ന ബ്രോക്കറോടു "അപ്പൊപ്പിന്നെ കല്യാണം കഴിക്കാണൊ; അങ്ങേരവിടെം ഞാന്‍ ഇവിടേം ഇപ്പോഴത്തെ പൊലെ കഴിഞ്ഞോളാം. ഇനിമേലാല്‍ ഇത്തരം സുന്ദര സുരഭില ആലോചനകളും ഐഡിയാ-കളും ആയി വരരുത്"എന്നു എന്നാലവും വിധം മര്യാദയോടെ തുറന്നു പറഞ്ഞുതിന് ബ്രോക്കറുടെ മനസ്സു വെദനിപ്പിച്ചെന്നു പഴി ചാരി എല്ലാവരും ചേര്‍ന്നെന്നെ "മനുഷ്യരോട് പെരുമാറാന്‍ അറിയത്തവള്‍" ആക്കി... 

എന്റെ മനസ്സു വേദനിക്കുന്നൊ ഇല്ലയൊ എന്നതു ഇവിടെ തികച്ചും അപ്രസക്തം... ആകെയുള്ള ഒരു ജീവിതം എങ്ങനെ ജീവിക്കണമെന്നു ഞാന്‍ തീരുമാനിക്കും. അത് മൂലം ഉണ്ടാവുന്ന കുഴപ്പങ്ങള്‍ക്കു പരിപൂര്‍ണ്ണ ഉത്തരവാദിത്തം എടുക്കാനും ഞാന്‍ തയ്യാര്‍.. തീരുമാനങ്ങള്‍ മറ്റുള്ളവര്‍ക്കു വിട്ട് കാഴ്ചക്കാരിയായി എനിക്കു ജീവിക്കേണ്ട....